20131112

മൃഗബലി ഹൈന്ദവ ആചാരമോ ?

കാവുകളിലേയും ക്ഷേത്രങ്ങളിലേയും മൃഗബലി സമ്പ്രദായം ശരിയാണോ ?













കുരുതി ചെയ്യേണ്ടത്‌ സ്വന്തം അജ്ഞതയെയാണ്‌; പാവപ്പെട്ട ജന്തുക്കളെയല്ല.....!!! 
അജമേധം, പശുമേധം, പുരുഷമേധം, അശ്വമേധം എന്നിവയ്‌ക്കെല്ലാം ഹിംസാപരമായ അര്‍ഥങ്ങള്‍ എഴുതിച്ചേര്‍ത്ത വഞ്ചനയും മൂഢതയുമാണ്‌ കുരുതി, ബലി, മേധം എന്നിവയെ ജന്തുഹിംസയാക്കി തരംതാഴ്‌ത്തിയത്‌. അറിഞ്ഞോ അറിയാതെയോ വന്ന ഈ പാകപ്പിഴ സുകൃതനാശത്തിനു വഴിതെളിച്ചു എന്നതിനു സംശയമില്ല. തന്നെയുമല്ല ബ്രഹ്മജ്ഞാനികളുടെ ദര്‍ശനത്തിനു വിരുദ്ധവുമാണ്‌. ജീവാത്മപരമാത്മൈക്യത്തെയും പ്രകൃതിപുരുഷൈക്യത്തെയും ഇത്‌ ധിക്കരിക്കുന്നു.

`യസ്‌തു സര്‍വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വഭൂതേഷു ചാത്മാനം
തതോ ന വിജുഗൂപ്‌സതേ’
എന്ന ശ്രുതിവാക്യത്തെ ഇതു നിഷേധിക്കുന്നു. `പണ്ഡിതാ സമദര്‍ശിനഃ’ എന്ന ഉപനിഷത്‌വാക്യത്തിന്‌ ഇതു കടകവിരുദ്ധമാണ്‌. ക്ഷേത്രക്ഷേത്രജ്ഞബന്ധത്തോടു ഇതിനു തീരെ യോജിപ്പില്ല.


`സ ഏവ ജഗതഃ സാക്ഷീ
സര്‍വാത്മാ വിമലാകൃതിഃ
പ്രതിഷ്‌ഠാ സര്‍വഭൂതാനാം
പ്രജ്‌ഞാനഘനലക്ഷണഃ’
എന്ന ഉപനിഷദ്‌സത്യത്തെ തികച്ചും നിരാകരിക്കുന്ന ഹിംസയാണ്‌ ജന്തുഹിംസ.
`തതഃ പ്രാണമയോ ഹ്യാത്മാ
വിഭിന്നശ്‌ചാന്തരസ്ഥിതഃ’ എന്നിങ്ങനെയുള്ള ശ്രുതിവാക്യങ്ങള്‍ക്കു കടകവിരുദ്ധമായ ഒരു ഹീനവൃത്തിയായും കുടിലവൃത്തിയായും ഈ ദുര്‍വ്യാഖ്യാനം അധഃപതിച്ചുപോയി. `സര്‍വവ്യാപിനമാത്മാനം’ (ശ്വേതാശ്വതര ഉപനിഷത്‌) എന്ന പ്രയോഗത്തില്‍ ആത്മാവ്‌ സര്‍വവ്യാപിയാണെന്നു കാണുന്നു. അപ്പോള്‍ ജന്തുഹിംസ നിഷേധമായിത്തന്നെ കാണേണ്ടതാണ്‌.


`യാവദ്ധേതുഫലാവേശഃ
സംസാരസ്‌താവദായതഃ
ക്ഷീണേ ഹേതുഫലാവേശേ
സംസാരം ന പ്രപദ്യതേ’

ഹേതുഫലങ്ങളിലുള്ള ആവേശം നിലനില്‌ക്കുന്നിടത്തോളം സംസാരവും നിലനില്‌ക്കും; ഹേതുഫലാവേശമില്ലാതായാല്‍ സംസാരം പിന്നെ ഉണ്ടാകുന്നില്ല എന്ന തത്ത്വമനുസരിച്ചു പരിശോധിച്ചാലും പശുവിനെ ഹിംസിക്കണമെന്നതിനു കണ്ടെത്തുന്ന കാരണവും അതില്‍നിന്നു കിട്ടുന്ന ഫലവും ഫലത്തിലുള്ള ആഗ്രഹവും യാഗമെന്ന കര്‍മത്തോടു ബന്ധപ്പെട്ട്‌ മനസ്സിനെ ബാധിച്ചിരിക്കുന്നു. അക്കാരണം കൊണ്ടുതന്നെ ഗോഹത്യയോടുകൂടിയ യാഗം മോക്ഷകാരണമാകുന്നില്ല.


`ഭൂയഃ സൃഷ്‌ട്വാ പതയസ്‌തഥേശഃ
സര്‍വാധിപത്യം കുരുതേ മഹാത്‌മാ’
(ശ്വേതാശ്വതര ഉപനിഷത്‌)

മഹത്തിന്റെ ആത്മാവായ ഈശ്വരന്‍ വീണ്ടും ലോകപാലകന്മാരെ സൃഷ്‌ടിച്ച്‌ സര്‍വാധിപതിയായിരിക്കുന്നു. എന്നു കാണുന്ന ശ്രുതിവാക്യം അസത്യമല്ല. ഭഗവാന്‍ പ്രപഞ്ചസൃഷ്‌ടികര്‍ത്താവും സര്‍വാധിപതിയുമായിരിക്കേ പാവപ്പെട്ട പശുവിനെ അദ്ദേഹത്തിനുവേണ്ടി ഹോമിക്കുന്നത്‌ മൗഢ്യമാണ്‌. എല്ലാ അവയവങ്ങളും ഒരു ശരീരത്തിന്റെ അംശമായിരിക്കെ അവയില്‍ ഏതെങ്കിലുമൊന്നിനെ ഛേദിച്ചാലുള്ള കുറവും വേദനയും വ്യക്‌തിക്ക്‌ അനുഭവപ്പെടും. അതുപോലെ പ്രപഞ്ചശരീരിയായ ഭഗവാന്റെ ഒരംഗമായ പശുവിനെ ഛേദിക്കുന്നത്‌ ഭഗവാനെ ഹനിക്കുന്നതിനു തുല്യമാണ്‌. പശുവും പശുവര്‍ഗത്തില്‍പ്പെട്ട സര്‍വജന്തുജാലങ്ങളും മറ്റെല്ലാ ജീവരാശികളും ഈ നിയമത്തിനു വിധേയമാണ്‌. ഭഗവാന്‍ സഹസ്രശീര്‍ഷനും സഹസ്രാക്ഷനും സഹസ്രപാദനുമാണെന്നുള്ള കാര്യം വിസ്‌മരിക്കാവുന്നതല്ല. `സഹസ്രം’ എന്ന പദത്തിന്‌ സര്‍വം എന്നാണര്‍ഥം.


`അഹമേവ പരം സര്‍വമിതി പശ്യേത്‌ പരം സുഖം’ (പൈംഗലോപനിഷത്‌)
ഞാന്‍ തന്നെയാണു സര്‍വസ്വരൂപമായ ബ്രഹ്‌മം. ഇങ്ങനെ ദര്‍ശിക്കുന്നതുകൊണ്ടുതന്നെയാണ്‌ പരമമായ സുഖം ലഭിക്കുന്നത്‌. മേല്‌പറഞ്ഞിരിക്കുന്ന ശ്രുതിമന്ത്രത്തിലും സര്‍വവും ഞാന്‍തന്നെയെന്നു കാണുവാനാണ്‌ ഉപദേശിച്ചിരിക്കുന്നത്‌. അപ്പോള്‍ പശു തന്നില്‍നിന്നന്യമാകുന്നതെങ്ങനെ ? പഞ്ചഭൂതസ്വഭാവമായ ശരീരംകൊണ്ടും ജീവാത്മപരമാത്മബന്ധംകൊണ്ടും തങ്ങളില്‍ വ്യത്യാസമില്ല. സംസ്‌കാരവ്യത്യാസമാണു പരിഗണിക്കുന്നതെങ്കില്‍ അതു ജന്മാന്തരങ്ങളിലെ പരിണാമദശയില്‍പ്പെട്ടതാണ്‌. അതില്‍നിന്നും ഭിന്നമായി മറ്റൊന്നും തന്നെയില്ല. ഏതു ന്യായത്തിലൂടെ നോക്കിയാലും ജന്തുഹിംസ ആത്മഹിംസയായും ഫലം ദുരിതമായുംതന്നെ ഇരിക്കുന്നു.


`പുണ്യാപുണ്യപശൂന്‍ ഹത്വാ
ജ്ഞാനഖഡ്‌ഗേന യോഗവിത്‌
‘ (രുദ്രയാമളം) എന്ന തന്ത്രശാസ്‌ത്രനിയമമനുസരിച്ചും കൊല്ലപ്പെടേണ്ട യജ്ഞപശു പാല്‍ തരുന്ന മാതൃതുല്യയായ പശുവല്ല. മറിച്ച്‌ പുണ്യമെന്നും പാപമെന്നും കരുതുന്ന കര്‍മബാധ്യത തന്നെയാണ്‌. ഞാന്‍ വളരെയേറെ പുണ്യം ചെയ്‌തവനാണെന്നുള്ള അഹംഭാവവും ഞാന്‍ പാപിഷ്‌ഠനാണെന്നുള്ള ക്ഷുദ്രചിന്തയും ജീവനെ കര്‍മബദ്ധമാക്കുന്ന അജ്ഞാനംതന്നെയാണ്‌. ഈ അജ്ഞാനമാകുന്ന പശുവിനെ കൊല്ലണമെന്നാണ്‌ അര്‍ഥമാക്കുന്നത്‌. ആ പശുവിനെ വെട്ടേണ്ട വാള്‍ ജ്ഞാനമാകുന്ന വാളാണെന്ന്‌ എടുത്തു പറഞ്ഞിട്ടുണ്ട്‌. തന്നെയുമല്ല യോഗവിത്തായുള്ളവന്‍തന്നെ അതു ചെയ്യണമെന്ന നിര്‍ദേശവുമുണ്ട്‌. അല്ലാത്ത പക്ഷം ശാസ്‌ത്രഗര്‍ത്തങ്ങളില്‍പ്പെട്ട്‌ സാഹസങ്ങള്‍ക്കിടയാക്കിയെന്നു വരും. തികച്ചും ശ്രദ്ധേയമായ ആത്മതത്ത്വത്തെയാണു ജന്തുഹിംസയായി തരം താഴ്‌ത്തിയിരിക്കുന്നത്‌. 





ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ ച
ബുദ്ധിം തു സാരഥിം വിദ്ധി
മനഃ പ്രഗ്രഹമേവ ച
ഇന്ദ്രിയാണി ഹയാന്യാഹുര്‍-
വിഷയാംസ്‌തേഷു ഗോചരാന്‍’ എന്ന പ്രമാണമനുസരിച്ച്‌ ആത്മാവ്‌ രഥിയും (രഥത്തിന്റെ ഉടമ, രഥത്തോടുകൂടിയവന്‍) ബുദ്ധി സാരഥിയും മനസ്സ്‌ കടിഞ്ഞാണും ഇന്ദ്രിയങ്ങള്‍ കുതിരകളും ശരീരം രഥവും ഇന്ദ്രിയങ്ങളാകുന്ന അശ്വങ്ങളുടെ മാര്‍ഗം വിഷയവും ആകുന്നു. ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ പൂട്ടിയ ശരീരമാകുന്ന രഥത്തില്‍ ബുദ്ധിയെന്ന സാരഥി മനസ്സാകുന്ന കടിഞ്ഞാണ്‍ പിടിച്ച്‌ വിഷയമാര്‍ഗങ്ങളിലൂടെ ചരിക്കുന്നു. ഇവിടെ ഇന്ദ്രിയങ്ങള്‍ അശ്വങ്ങളാണെന്ന്‌ വ്യക്‌തമായി പറഞ്ഞിട്ടുണ്ട്‌. കടിഞ്ഞാണയച്ചു വിട്ടാല്‍ കുതിരകള്‍ യഥേഷ്‌ടം വിഷയമാര്‍ഗങ്ങളിലൂടെ അലസമായും അനിയന്ത്രിതമായും സഞ്ചരിക്കും. രഥവും രഥിയും കര്‍മത്തിന്റെ ഗര്‍ത്തങ്ങളില്‍ ചെന്നു വീഴും. അങ്ങനെയുള്ള ഇന്ദ്രിയാശ്വങ്ങളെ യാഗാഗ്‌നിയില്‍ ഹോമിക്കണമെന്നാണ്‌ ഉദ്ദേശിക്കുന്നത്‌. 


"""അല്ലാതെ അശ്വത്തെയോ പശുവിനെയോ ശ്വാസം മുട്ടിച്ചു കൊല്ലണമെന്നല്ല"""

 ഇന്ദ്രിയങ്ങളെ അടക്കിപ്പിടിച്ച്‌ പശുവിനെ കൊല്ലണമെന്നതിനര്‍ഥം, ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ അജ്ഞാനമാകുന്ന പശുവിനെ കൊല്ലണമെന്നാണ്‌. അശ്വത്തിനും അജത്തിനും ഒരേ അര്‍ഥം കൊടുത്തുകാണുന്നു. അപ്പോള്‍ അശ്വത്തിനും അജത്തിനും മേധത്തില്‍ ഒരേ സ്ഥാനം തന്നെയാണുള്ളത്‌.

അജം എന്ന വാക്കിനു കാണുന്ന മറ്റു ചില അര്‍ഥങ്ങള്‍ പരിശോധിച്ചാല്‍ ഹിംസയെ ഒഴിവാക്കുന്നതിന്‌ മനഃപൂര്‍വമായ സങ്കല്‌പമുള്ളതായി കാണാം. അജത്തിന്‌, ജനിക്കാത്തത്‌ എന്നര്‍ഥമുണ്ട്‌. വറുത്ത ധാന്യമെന്നാണ്‌ മറ്റൊരര്‍ഥം. അനേകകൊല്ലങ്ങള്‍ സൂക്ഷിച്ചു ബീജം നശിച്ച ധാന്യമെന്നും അജത്തിന്‌ അര്‍ഥം കാണുന്നുണ്ട്‌. ഇങ്ങനെ നോക്കുമ്പോള്‍ സമ്പൂര്‍ണമായും ഹിംസ ഒഴിവാക്കുന്നതിന്‌ ബീജം നശിച്ച വിത്ത്‌, അതായത്‌ അജം, മേധത്തിന്‌ ഉപയോഗിച്ചിരുന്നതായി കാണാം. അതുകൊണ്ട്‌ അജമേധം എന്ന്‌ ഇതിനെ അറിയണം. അശ്വമെന്നോ ആടെന്നോ അര്‍ഥമെടുത്തുകൊണ്ട്‌ പാവപ്പെട്ട ജന്തുക്കളെ കൊല്ലാന്‍ തുനിയുന്ന തികഞ്ഞ അജ്ഞത മേധത്തെ കുറ്റം പറയുന്നതിനു കാരണമാക്കിയ സംഭവങ്ങളിലൊന്നായിത്തീര്‍ന്നു. വാസനകളെ വറുത്ത വിത്തിന്റെ മുള പോലെ നശിപ്പിക്കണമെന്ന്‌ യോഗവാസിഷ്‌ഠത്തില്‍ പ്രസ്‌താവമുണ്ട്‌.
അമരകോശത്തില്‍ ബ്രഹ്മവര്‍ഗം വര്‍ണിക്കപ്പെടുന്നിടത്ത്‌ പല വ്യാഖ്യാനങ്ങളിലും `പരപരാകം’ എന്ന വാക്കിന്‌ മൂക്കും വായും കൂട്ടിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ച്‌ യജ്ഞാര്‍ഥം കൊല്ലപ്പെടുന്നത്‌ (പശു) എന്ന്‌ അര്‍ഥം കൊടുത്തുകാണുന്നു. ധ`പരപരാകം = പ്രാണപരമ്പരയില്‍ ചെയ്യുന്ന കുടില പ്രവൃത്തി (അക കുടിലായാം ഗതൗ). പരം എന്നത്‌ അതിശയാര്‍ഥകമായ അവ്യയമാകുന്നു. അതിശയേന ഉല്‍കൃഷ്‌ടമായ കൗടില്യം എന്നുമാകാം. ഈ ഹിംസ സാധാരണ ഹിംസപോലെ അല്ല. മൂക്കും വായും മറ്റും അടക്കിപ്പിടിച്ചു ശ്വാസം മുട്ടിക്കുകയും ഓരോരോ പ്രദേശങ്ങളില്‍ ശ്വാസം മുഴച്ചുവരുമ്പോള്‍ അവിടെ അടിച്ചുതാഴ്‌ത്തുകയും മറ്റും ചെയ്‌തുകൊണ്ടുള്ള ഹിംസതന്നെ കൗടില്യം.’പ എന്നാല്‍ മേദിനീകാരന്‍ നിഷ്‌പക്ഷമായ അര്‍ഥം രേഖപ്പെടുത്തിയിട്ടുണ്ട്‌. `അകം പാപദുഃഖയോഃ’ എന്നിങ്ങനെ പരമ്പരയായ പാപത്തെ ചെയ്യുന്നത്‌ എന്ന്‌ അര്‍ഥം നല്‌കിയിരിക്കുന്നത്‌ വൈദികന്മാര്‍ക്ക്‌ സമ്മതമല്ലായ്‌കയാല്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ഭാഷാപരമായ അര്‍ഥവും തത്ത്വപരമായ അര്‍ഥസംസ്‌കാരവും ശരിയായ അര്‍ഥം കണ്ടെത്തിയിരിക്കെ വൈദികസൗകര്യാര്‍ഥം തള്ളിക്കളഞ്ഞതും തെറ്റായ കര്‍മത്തിനു തെറ്റായ അര്‍ഥം അടിച്ചേല്‌പിച്ചതും എത്ര ഹീനമായിപ്പോയി !! തന്നെയുമല്ല `പരപരാകം’ എന്നതിനു പ്രാണപരമ്പരയില്‍ ചെയ്യുന്ന കുടിലവൃത്തി (അക കുടിലായാം ഗതൗ) എന്ന്‌ അര്‍ഥവും നല്‌കിക്കാണുന്നു. എന്നിട്ട്‌ പാവം പശുവിനെ കൊല്ലുന്ന പുരോഹിതനെ പ്രീതിപ്പെടുത്താന്‍ `അതിശയേന ഉല്‍കൃഷ്‌ടമായ കൗടില്യം’ എന്നൊരു കുടിലാര്‍ഥം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. കൗടില്യത്തെ ഉല്‍കൃഷ്‌ടമാക്കാനും പശുവിനെ കൊല്ലുന്നതു ന്യായീകരിക്കാനുമുള്ള സാഹസം സത്യത്തിനും ധര്‍മത്തിനും നിരക്കാത്തതായിപ്പോയി. ആര്‍ഷപാരമ്പര്യത്തോടും സനാതനധര്‍മത്തോടും കാണിച്ച ക്രൂരതയ്‌ക്കും ഈ പൗരോഹിത്യപക്ഷപാതം കാരണമായിപ്പോയി. തന്മൂലം സമൂഹത്തിലും യാഗസംസ്‌കാരസങ്കല്‌പത്തിലും തത്തുല്യമായ ബലി, കുരുതി തുടങ്ങിയ സങ്കല്‌പങ്ങളിലും കടന്നുകൂടിയ പ്രാകൃതാനുഷ്‌ഠാനങ്ങള്‍, ഭാരതീയര്‍ പ്രാകൃതരാണെന്നു വരുത്തിക്കൂട്ടി. മാത്രമല്ല വേദാദി മഹാഗ്രന്ഥങ്ങള്‍ ഹിംസാപ്രേരകങ്ങളാണെന്ന്‌ അപഖ്യാതിയും പരന്നു. അഭ്യസ്‌തവിദ്യരായ പലരും അശ്വമേധത്തെയും മറ്റു മേധങ്ങളെയും ആക്ഷേപിച്ച്‌ ഗ്രന്ഥങ്ങള്‍വരെ എഴുതി. നമ്പൂതിരിവര്‍ഗത്തില്‍പ്പെട്ടവര്‍പോലും ശ്രുതിയിലും സ്‌മൃതിയിലും വിശ്വാസമില്ലാത്തവരായി. എതിര്‍പ്രചാരണം സൗകര്യാര്‍ഥം പ്രേരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്‌തു. ഉത്തമങ്ങളായ ശാസ്‌ത്രഗ്രന്ഥങ്ങള്‍ പഴഞ്ചനെന്നു മുദ്രയടിച്ചും അപവദിച്ചും തള്ളുന്നതിനു തയ്യാറായി. വിഡ്‌ഢിത്തം വിളമ്പിയ പൂര്‍വികന്മാര്‍ക്ക്‌ അനുഗുണമായ വിഡ്‌ഢിത്തം പരമ്പരയ്‌ക്കും പ്രചരിപ്പിക്കേണ്ടിവന്നു. അന്നു വയറ്റുപിഴപ്പിനുവേണ്ടി വീശി വിതച്ച വിന പാരമ്പര്യക്കാര്‍ ഇന്നും വയറ്റുപിഴപ്പിനുള്ള തിനയായി കൊയ്‌തെടുക്കുന്ന ലജ്ജാകരമായ കാഴ്‌ചയാണു നാം കാണുന്നത്‌. ഇത്തരക്കാരുടെ പൂര്‍വികന്മാര്‍ സൗകര്യത്തിനും സ്വാര്‍ഥതയ്‌ക്കും വേണ്ടി എഴുതിച്ചേര്‍ത്ത പ്രക്ഷിപ്‌തങ്ങള്‍ പലതും ഗ്രന്ഥശരീരത്തിന്‌ രോഗമായും സംസ്‌കാരത്തിനു പുഴുക്കുത്തായും തീര്‍ന്നു. പൂര്‍ണമായി പരിശോധിച്ച്‌, അടിസ്ഥാനാദര്‍ശങ്ങളോടു യോജിക്കാത്ത വൈരുധ്യങ്ങളെ തള്ളിക്കളയുന്നതിനു പകരം മുതുകിലിരിക്കുന്ന ഈച്ചയെ ഓടിക്കാന്‍ പന്തം കൊളുത്തിവയ്‌ക്കുന്ന ഭോഷത്തം ഇന്നും പ്രചരിപ്പിക്കുന്നു. അറിവില്ലായ്‌മക്കു മാപ്പു കൊടുക്കാമെങ്കിലും അപകടത്തിനു പരിഹാരം കൂടിയേ തീരൂ.


ബൃഹദാരണ്യക ബ്രാഹ്മണത്തില്‍ ഒന്നും രണ്ടും മന്ത്രങ്ങളില്‍ അശ്വമേധത്തെപ്പറ്റിയാണു പ്രതിപാദിക്കുന്നത്‌. സമഷ്‌ടിശരീരമായി അശ്വത്തെ കണ്ടുകൊണ്ട്‌ സ്‌പഷ്‌ടമായ ഭാഷയില്‍ അതില്‍ അശ്വത്തിന്റെ അവയവങ്ങളേയും വര്‍ണിച്ചിട്ടുണ്ട്‌. ആദ്യത്തെ മന്ത്രം തന്നെ ബാഹ്യവീക്ഷണത്തിലൂടെ ഒന്നു പരിശോധിക്കാം.


`ഓം ഉഷാ വാ അശ്വസ്യ മേധ്യസ്യ ശിരഃ’
ധമേധ്യശ്വത്തിന്റെ ശിരസ്സ്‌ ഉഷസ്സ്‌ (പുലരി) ആണ്‌പ.
`സൂര്യശ്ചക്ഷുഃ’ -ധകണ്ണ്‌ സൂര്യനാകുന്നുപ.
`വാതഃ പ്രാണഃ’ -ധവായു (കാറ്റ്‌) പ്രാണനാകുന്നുപ.
`വ്യാത്തമഗ്‌നിര്‍ വൈശ്വാനരഃ’ -ധതുറന്ന വായ്‌ വൈശ്വാ നരന്‍ എന്ന അഗ്‌നിയാകുന്നു. (അന്നത്തെ പചിക്കുന്ന അഗ്‌നി (ജഠ രാഗ്നി)യുടെ പേര്‍ വൈശ്വാനരന്‍. `അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ’- `ഞാന്‍തന്നെ വൈശ്വാനരന്‍ എന്ന അഗ്‌നിയായി പ്രാണികളുടെ ദേഹത്തെ ആശ്രയിച്ചിരിക്കുന്നു’- ഗീത)പ.
`സംവത്സര ആത്മാ അശ്വസ്യ മേധ്യസ്യ’
- ധമേധ്യാശ്വത്തിന്റെ ശരീരം സംവത്സരമാകുന്നുപ.
`ദ്യൗഃ പൃഷ്‌ഠം’ -ധഈ കുതിരയുടെ മുതുക്‌ ആകാശമാണ്‌പ.
`അന്തരീക്ഷമുദരം’ -ധവയറ്‌ അന്തരീക്ഷമാകുന്നുപ.
`പൃഥിവീ പാജസ്യം’ -ധകുളമ്പ്‌ ഭൂമിയാകുന്നുപ.
`ദിശഃ പാര്‍ശ്വേ’ -ധവശങ്ങള്‍ (പാര്‍ശ്വങ്ങള്‍) ദിക്കു കളാകുന്നുപ.
`അവാന്തരദിശഃ പാര്‍ശവഃ’-ധവാരിയെല്ലുകള്‍ ദിക്കോണു കളാണ്‌പ.
`ഋതവോങ്‌ഗാനി’ -ധഅവയവങ്ങള്‍ ഋതുക്കളാണ്‌പ.
`മാസാശ്ചാര്‍ധമാസാശ്ച പര്‍വാണി’
-ധമുട്ടുകള്‍ മാസങ്ങളും അര്‍ധമാ സങ്ങളും പക്ഷങ്ങളും ആകുന്നുപ.
`അഹോരാത്രാണി പ്രതിഷ്‌ഠാഃ’
-ധപാദങ്ങള്‍ അഹോരാത്രങ്ങളാണ്‌പ.
`നക്ഷത്രാണ്യസ്ഥീനി’ -ധഅസ്ഥികള്‍ നക്ഷത്രങ്ങളാണ്‌പ.
`നഭോ മാംസാനി’ -ധമാംസം ആകാശമാകുന്നു. (ആകാശത്തിലാണ്‌ എല്ലാ ഭൂതാം ശങ്ങളും തങ്ങിനില്‌ക്കുന്നത്‌. മാംസം മേഘമാകുന്നു)പ.
`ഊവധ്യം സിക്താഃ’ -ധപകുതി ദഹിച്ച ആഹാരം മണ ല്‍ തിട്ടുകളാണ്‌പ.
`സിന്ധവോ ഗുദാഃ’ -ധസിരകള്‍ നദികളാകുന്നുപ.
`യകൃച്ച ക്ലോമാനശ്ച പര്‍വതാ:’
-ധയകൃത്തും ക്‌ളോമങ്ങളും (കരളും പ്ലീഹയും) പര്‍വതങ്ങ ളാണ്‌പ.
`ഓഷധയശ്ച വനസ്‌പതയശ്ച ലോമാനി’
-ധ ചെടികളും വൃക്ഷങ്ങളും രോമ ങ്ങള്‍ ആകുന്നുപ.
`ഉദ്യന്‍ പൂര്‍വാര്‍ധഃ’ -ധമുന്‍ഭാഗം ഉദയസൂര്യനാകുന്നുപ.
`നിമ്ലോചന്‍ ജഘനാര്‍ധഃ’-ധപുറകുവശം (പൃഷ്‌ഠഭാഗം)
അസ്‌തമയസൂര്യനാകുന്നുപ.
`യദ്‌ വിജൃംഭതേ തദ്‌ വിദ്യോതതേ.’
-ധകോട്ടുവായിടുമ്പോള്‍ കൊള്ളി
മീനുണ്ടാകുന്നു. (കോട്ടുവായ്‌ കൊള്ളിമീനാകുന്നു)പ.
`യദ്‌ വിധൂനുതേ തദ്‌ സ്‌തനയതി’
-ധകുലുക്കമുണ്ടാകുമ്പോള്‍ ഇടിനാദമുണ്ടാകുന്നുപ.
`യന്മേഹതി തദ്വര്‍ഷതി’-ധമൂത്രം വിസര്‍ജിക്കുമ്പോള്‍ വര്‍ഷ മുണ്ടാകുന്നു. (മൂത്രവിസര്‍ജനം മഴയാകുന്നു)പ.
`അസ്യ വാഗേവാസ്യ വാക്‌’
-ധആ കുതിരയുടെ ശബ്‌ദം
അതിന്റെ വാക്കാണ്‌പ.


അശ്വമേധത്തിലെ യാഗാശ്വത്തെയാണു മേല്‌പറഞ്ഞ മന്ത്രത്തിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നത്‌. അനന്തമായ പ്രപഞ്ചത്തിന്റെ അംഗപ്രത്യംഗവര്‍ണന എത്രയേറെ ഭാവസുന്ദരമാക്കിയിരിക്കുന്നുവെന്ന്‌ എടുത്തുപറയേണ്ടതില്ല. കുതിരയെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു എന്ന പ്രാകൃതസങ്കല്‌പവുമായി മേല്‌വിവരിച്ച വര്‍ണനയ്‌ക്കു യാതൊരു ബന്ധവുമില്ല. മന്ത്രസങ്കല്‌പവുമായി അല്‌പവും യോജിപ്പില്ലാത്ത പല വ്യാഖ്യാനങ്ങളും അശ്ലീലങ്ങളായി അധഃപതിച്ചിരിക്കുന്നതും കാണാവുന്നതാണ്‌. വൈദികമന്ത്രങ്ങളിലും അനുഷ്‌ഠാനങ്ങളിലും തികഞ്ഞ വിശ്വാസമുണ്ടായിരുന്ന ഒരു ജനതയെ സ്വാര്‍ഥമായ കാമലാഭത്തിനു തയ്യാറാക്കത്തക്ക രീതിയിലുള്ള വ്യാഖ്യാനവൈകൃതങ്ങളാണ്‌ പ്രപഞ്ചദര്‍ശനത്തിനു വ്യക്തിയെ കരുത്തുറ്റവനാക്കുന്ന ദര്‍ശനങ്ങളെ കരിതേച്ചുകാണിച്ചത്‌. 



സ്വാര്‍ഥതയ്‌ക്കുവേണ്ടി സൗകര്യാര്‍ഥം എഴുതിച്ചേര്‍ത്ത പ്രക്ഷിപ്‌തങ്ങളും കാര്യനിര്‍വഹണാര്‍ഥമുള്ള ദുര്‍വ്യാഖ്യാനങ്ങളുമാണ്‌ മതത്തിന്റെ ഏകത്വത്തിനു കളങ്കം ചേര്‍ത്തത്‌.




ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി
കടപ്പാട് : പുണ്യഭൂമി