20130815

എന്താണ് ചാതുര്‍വര്‍ണ്യം ?

1. എന്താണ്  ചാതുര്‍വര്‍ണ്യം ?
2.വേദങ്ങള്‍ ബ്രാഹ്മണര്‍ മാത്രമേ പഠിക്കുവാന്‍ പാടുള്ളോ ?
3.ബ്രാഹ്മണര്‍ ക്ഷേത്രങ്ങളില്‍ പൂജകന്‍മാരായി വരുന്നത് ന്യായീകരിക്കാമോ ?



1. എന്താണ്  ചാതുര്‍വര്‍ണ്യം ?



ചാതുര്‍വ്വര്‍ണ്യം മയാ സൃഷ്ടം
ഗുണകര്‍മ്മ വിഭാഗശഃ

(ഗുണകര്‍മ്മവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ചാതുര്‍വ്വര്‍ണ്യം എന്നാല്‍ സൃഷ്ടിക്കപ്പെട്ടു) 






ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉപയോഗിക്കുന്ന ഭഗവത്ഗീതയിലെ വരികളാണിവ. അനുകൂലിക്കുന്നവര്‍ ആദ്യത്തെ ഒരു വരി മാത്രമേ പറയൂ. എതിര്‍ക്കുന്നവര്‍ രണ്ടുവരികളും പറയും എന്നൊരു വ്യത്യാസം മാത്രം. ഗുണവും കര്‍മ്മവും അനുസരിച്ചാണ് ആളുകളെ നാലായി തരംതിരിക്കുന്നത് എന്ന് മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ. അല്ലാതെ ഒരു വിഭാഗത്തെ മുഴുവന്‍ ഒരു പ്രത്യേകജാതിയായി തരംതിരിച്ച് സൃഷ്ടിക്കുന്നു എന്ന് പറഞ്ഞിട്ടില്ല. 

എന്തൊക്കെയാണ് ആ നാല് വര്‍ണ്ണങ്ങള്‍ ?

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലാണ് അവ.

ഹിന്ദുപ്രമാണങ്ങളെ ആസ്പദമാക്കി അവ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണെന്നും നോക്കാം..

ആദൗ കൃതയുഗേ വര്‍ണ്ണോ
നൃണാം ഹംസ ഇതി സ്മൃതഃ’ (ഭാഗവതം)

അര്‍ത്ഥം: ആദിയില്‍ കൃതയുഗത്തില്‍ മനുഷ്യര്‍ എല്ലാവരും ഹംസന്മാര്‍ എന്നു പറയപ്പെടുന്ന ഒരു വര്‍ണ്ണം മാത്രമായിരുന്നു.

ന വിശേഷോസ്തി വര്‍ണ്ണാനാം
സര്‍വ്വം ബ്രഹ്മമിദം ജഗദ്’ (മഹാഭാരതം)

അര്‍ത്ഥം: വര്‍ണ്ണഭേദംകൂടാതെ ലോകം ഒരേ ജാതിയായിരുന്നു.

ത്രേതായുഗേ ഭിന്നധിയോ’ (ഭാഗവതം)

അര്‍ത്ഥം: ത്രേതായുഗത്തില്‍ (മനുഷ്യര്‍) വിപരീതബുദ്ധികളായി ഭവിച്ചു. 

‘ബ്രഹ്മണാ പൂര്‍വ്വസൃഷ്ടം ഹി
കര്‍മ്മഭിര്‍വര്‍ണ്ണതാം ഗതം’ (മഹാഭാരതം)

അര്‍ത്ഥം: ബ്രഹ്മാവിനാല്‍ പണ്ട് (എല്ലാ മനുഷ്യരും) സൃഷ്ടിക്കപ്പെട്ടു. കര്‍മ്മംകൊണ്ട് (പല) വര്‍ണ്ണങ്ങളെ പ്രാപിച്ചു.

കര്‍മ്മക്രിയാ വിശേഷേണ
ചാതുര്‍വ്വര്‍ണ്യം പ്രതിഷ്ഠിതം’ (ഗായത്രീതന്ത്രം)

അര്‍ത്ഥം: കര്‍മ്മങ്ങളുടെ ഭേദഗതികൊണ്ട് ചാതുര്‍വ്വര്‍ണ്യം പ്രതിഷ്ഠിക്കപ്പെട്ടു. 

കാമ ഭോഗപ്രിയസ്തീക്ഷ്ണാഃ ക്രോധനാഃ പ്രിയസാഹസാഃ 
ത്യക്തസ്വധര്‍മ്മരക്താംഗാഃ തേ ദ്വിജാഃ ക്ഷത്രതാം ഗതാഃ’

അര്‍ത്ഥം: വിഷയസുഖത്തില്‍ ഇച്ഛയോടുകൂടിയവരും സാഹസത്തില്‍ പ്രിയമുള്ളവരും കോപിഷ്ഠന്മാരും ആയി സ്വധര്‍മ്മങ്ങളെ വിട്ടു രജോഗുണത്തോടിരുന്ന ബ്രാഹ്മണര്‍ ക്ഷത്രിയരായി ഭവിച്ചു.

ഗോഭ്യോ വൃത്തിം സമാസ്ഥായ പീതാ കൃഷ്ട്യുപജീവിനഃ
സ്വധര്‍മ്മാന്നാനുതിഷ്ഠന്തി തേ ദ്വിജാ വൈശ്യതാം ഗതാഃ’

അര്‍ത്ഥം: പശുപാലനവും ഉഴവും തന്റെ വൃത്തിയായിട്ടു വച്ചുകൊണ്ടു രജോഗുണവും തമോഗുണവും ഉള്ളവരായി സ്വധര്‍മ്മത്തെ ത്യജിച്ചവരായ ബ്രാഹ്മണര്‍ വൈശ്യരായി ഭവിച്ചു.

ഹിംസാനൃതക്രിയാലുബ്ധാഃ സര്‍വ്വകര്‍മ്മോപജീവിനഃ
കൃഷ്ണാശ്ശൗചപരിഭ്രഷ്ടാസ്‌തേ ദ്വിജാഃ ശൂദ്രതാം ഗതാഃ’ (ഭാരതം)

അര്‍ത്ഥം: ‘കൊലയും കളവും പ്രവര്‍ത്തിക്കുന്നവരും ലോഭികളും ഉപജീവനത്തിന് എന്തു കര്‍മ്മത്തേയും അനുഷ്ഠിക്കാന്‍ മടിയില്ലാത്തവരും തമോഗുണശീലന്മാരും ശൗചമില്ലാത്തവരും പരിഭ്രഷ്ടന്മാരുമായ ബ്രാഹ്മണര്‍ ശൂദ്രരായിത്തീര്‍ന്നു.’

ന വിശേഷോസ്തി വര്‍ണ്ണാനാം
സര്‍വ്വം ബ്രഹ്മമിദം ജഗത്
ബ്രഹ്മണാ പൂര്‍വ്വസൃഷ്ടം ഹി
കര്‍മ്മണാ വര്‍ണ്ണതാം ഗതം’ (ഭാരതം)

അര്‍ത്ഥം: ‘വര്‍ണ്ണഭേദമില്ല, ലോകംമുഴുവനും ബ്രഹ്മസംബന്ധമായത് ആകുന്നു. ബ്രഹ്മാവിനാല്‍ പൂര്‍വ്വം സൃഷ്ടിക്കപ്പെട്ടു. അവനവന്റെ കര്‍മ്മംനിമിത്തം വര്‍ണ്ണങ്ങളെ സമ്പാദിച്ചു.’

‘ശൂദ്രോ ബ്രാഹ്മണതാമേതി
ബ്രാഹ്മണശ്ചൈതി ശൂദ്രതാം
ക്ഷത്രിയാജ്ജാതമേവന്തു
വിദ്യാദൈ്വശ്യാത്തഥൈവച’ (മനുസ്മൃതി)

അര്‍ത്ഥം: ‘ശൂദ്രരും ബ്രാഹ്മണരാകുന്നു. ബ്രാഹ്മണരും ശൂദ്രരാകുന്നു. ക്ഷത്രിയരും വൈശ്യപുത്രരും ഇപ്രകാരം തന്നെ ആകുന്നു എന്ന് അറിയണം.’

അങ്ങനെ ധര്‍മ്മിഷ്ടരായ മനുഷ്യര്‍ വിപരീതബുദ്ധികളായതിനാല്‍ അവരുടെ പ്രവൃത്തികള്‍ അനുസരിച്ച് അവരെ നാലായി തരംതിരിക്കേണ്ടി വന്നു. അങ്ങനെയാണ് ഈ ചാതുര്‍വര്‍ണ്യം എന്ന വ്യവസ്ഥയുണ്ടായത്.

ഈ വ്യവസ്ഥക്കും കര്‍ശനമായ നിയമങ്ങള്‍ ബാധകമായിരുന്നു. നോക്കുക....
കര്‍മ്മഭിര്‍ദ്ദേവീ
ശൂഭൈരാചരിതൈസ്തഥാ
ശൂദ്രോ ബ്രാഹ്മണതാം യാതി
വൈശ്യഃ ക്ഷത്രിയതാം വ്രജേല്‍.’

അര്‍ത്ഥം: അല്ലയോ ദേവീ! ഈ (മുന്‍ചൊന്ന) കര്‍മ്മങ്ങളാലും സദാചാരത്തിനാലും ശൂദ്രന്‍ ബ്രാഹ്മണനാകുന്നു. വൈശ്യന്‍ ക്ഷത്രിയനാകുന്നു.

ഏതൈഃ കര്‍മ്മഫലൈര്‍ദ്ദേവീ! ന്യൂനജാതികുലോത്ഭവഃ
ശൂദ്രോപ്യാഗമസമ്പന്നോ ദ്വിജോ ഭവതി സംസ്‌കൃതഃ’

അര്‍ത്ഥം: അല്ലയോ ദേവീ! താഴ്ന്നജാതിയില്‍ താഴ്ന്ന കുലത്തില്‍ ജനിച്ച ശൂദ്രനെന്നുവരികിലും അവന്‍ ഈ കര്‍മ്മങ്ങളുടെ ഫലത്തിനാല്‍ ശാസ്ത്രജ്ഞാനമുണ്ടായി പരിശുദ്ധനായി ദ്വിജനായി ഭവിക്കുന്നു.

ബ്രാഹ്മണോ വാപ്യസദ്വൃത്തിസ്സര്‍വ്വസങ്കരഭോജനഃ
ബ്രാഹ്മണ്യം സമനുല്‍സൃജ്യ ശൂദ്രോ ഭവതി താദൃശഃ’

അര്‍ത്ഥം: അപ്രകാരം ബ്രാഹ്മണനായിരുന്നാലും ദുര്‍മ്മാര്‍ഗ്ഗിയും സങ്കരഭോജിയും ആകുന്നു എങ്കില്‍ ബ്രാഹ്മണത്ത്വത്തോടുവേര്‍പെട്ട്ശൂദ്രനായി ഭവിക്കുന്നു.

കര്‍മ്മഭിഃ ശുചിഭിര്‍ദ്ദേവീ! ശുദ്ധാത്മാ വിജിതേന്ദ്രിയഃ
ശൂദ്രോപി ദ്വിജവല്‍ സേവ്യഃ ഇതി ബ്രഹ്മാനുശാസനം’

അര്‍ത്ഥം: അല്ലയോ ദേവീ! കര്‍മ്മത്തിനാലും പരിശുദ്ധതയാലും പരിശുദ്ധാത്മാവായി ഇന്ദ്രിയങ്ങളെ ജയിച്ചവന്‍ ശൂദ്രനായിരുന്നാലും ദ്വിജനെന്നപോലെ സേവിക്കപ്പെടത്തക്കവനാകുന്നു എന്ന് ദൈവനിയമം.

സ്വഭാവം കര്‍മ്മ ച ശുഭം യത്ര ശൂദ്രോപി തിഷ്ഠതി
വിശിഷ്ടഃ സ ദ്വിജാതേര്‍ വൈ വിജ്ഞേയ ഇതി മേ മതിഃ’

അര്‍ത്ഥം: യാതൊരു ശൂദ്രന്റെ സ്വഭാവവും പ്രവൃത്തിയും പരിശുദ്ധങ്ങളായിരിക്കുന്നു ആ ശൂദ്രനെ ദ്വിജനെക്കാളും ഉത്തമനായി (വിശേഷവാനായി) അറിയണം; ഇത് എന്റെ അഭിപ്രായമാകുന്നു.

ന യോനിര്‍ന്നാപി സംസ്‌കാരോ ന ശ്രുതം ന ച സന്തതിഃ
കാരണാനി ദ്വിജത്വസ്യ വൃത്തമേവ തു കാരണം’

അര്‍ത്ഥം: ജനനം, മതാനുഷ്ഠാനം, ശാസ്ത്രപ്രയത്‌നം, കുലം, ഇവ ദ്വിജത്വം (ബ്രാഹ്മണത്വം) സിദ്ധിക്കുന്നതിനു കാരണമാകയില്ല. അതിലേക്ക് ആചാരംതന്നെ കാരണം.

സര്‍വേഷാം ബ്രാഹ്മണോ ലോകേ വൃത്തേന ച വിധീയതേ
വൃത്തേസ്ഥിതസ്തു ശൂദ്രോപി ബ്രാഹ്മണത്വം നിയച്ഛതി.’

അര്‍ത്ഥം: ലോകവാസികളായ എല്ലാവരും ആചാരം കൊണ്ടുതന്നെ ബ്രാഹ്മണരാകാം. സദ് വൃത്തിയിലിരിക്കുന്ന ശൂദ്രനും ബ്രാഹ്മണത്വം സിദ്ധിക്കുന്നു.

ബ്രഹ്മസ്വഭാവഃ കല്യാണി! സമഃ സര്‍വ്വത്ര മേ മതിഃ
നിര്‍ഗുണം നിര്‍മ്മലം ബ്രഹ്മം യത്ര നിഷ്ഠതി സ ദ്വിജഃ

അര്‍ത്ഥം: അല്ലയോ കല്യാണീ! ബ്രഹ്മത്തിന്റെ സ്വഭാവം എല്ലായിടത്തും ഒന്നുപോലെതന്നെ ഇരിക്കുന്നു. നിര്‍ഗ്ഗുണവും നിര്‍മ്മലവുമായ ബ്രഹ്മം ഏവനിലുണ്ടോ അവനേ ബ്രാഹ്മണന്‍.

---- ഇത്രയും പറഞ്ഞതില്‍ നിന്നും ഒരാളുടെ ജാതി എന്തെന്ന് തീരുമാനിക്കുന്നത് അയാളുടെ സ്വഭാവവും പ്രവൃത്തിയുമാണ് എന്ന് മനസ്സിലായില്ലേ? അല്ലാതെ അച്ഛന്‍ ആനപ്പുറത്ത്‌ കേറിയതിന്റെ തഴമ്പ് മകന് ലഭിക്കുമോ?


(വാല്‍ക്കഷ്ണം: ഒരാളുടെ സ്വഭാവവും പ്രവൃത്തിയുമാണ് അയാളെ വലിയവനും ചെറിയവനും ആക്കുന്നത് )


അവലംബം: Chattampiswami.com




2.വേദങ്ങള്‍ ബ്രാഹ്മണര്‍ മാത്രമേ പഠിക്കുവാന്‍ പാടുള്ളോ ?
-------------------------------------------------------------
ഹിന്ദുഗ്രന്ഥങ്ങള്‍ രണ്ടു ഇതിഹാസങ്ങളും, നാലു വേദങ്ങളും, അഞ്ചു ഉപവേധങ്ങളും. പതിനെട്ടു മഹാപുരാണങ്ങളും. പതിനെട്ടു ഉപപുരാണങ്ങളും.പത്തൊന്പതു ബ്രാഹ്മണ്യങ്ങളും 108ഉപനിഷത്തുക്കളും. പതിനൊന്നു ആരണ്യകങ്ങളും. 6 വേദാഗംങ്ങളും 6 ദര്ശനങ്ങളുംആണ് ഹിന്ദുവിന്റെ ഗ്രന്ഥങ്ങള്‍. ഇവയില്‍ ഒന്നുംതന്നെ വേദങ്ങള്‍ ബ്രാഹമണര്‍ മാത്രമേ പഠിക്കുവാന്‍ പാടുള്ളൂ എന്ന് യഴുതിയ്ട്ടില്ല ഏഴുതിട്ടുള്ളത്
“ജന്മനാല്‍ ജായതേ മര്ത്യാ കര്മ്മങണാല്‍ ജായതേ ദ്വിജ ബ്രഹ്മ ജ്ജാനേന ഏവ ബ്രാഹ്മണ “ എന്നാണ്
അതായതു ജനനനം കൊണ്ട് മനുഷ്യനും കര്മ്മം കൊണ്ട് ഒരുവ്യക്തിയും വേദങ്ങള്‍ പഠിച്ചാല്‍ ബ്രാഹ്മണന്‍ ആകു വേദങ്ങള്‍. എഴുതിയത് ബ്രാഹ്മണന്‍ ആയിരുന്നില്ല വേദങ്ങള്‍ പകുത്തതും ബ്രാഹ്മണന്‍ ആയിരുന്നില്ല ശ്രീകൃഷ്ണന്‍ ബ്രാഹ്മണന്‍ ആയിരുന്നില്ല ശ്രീരാമന്‍ ബ്രാഹ്മണന്‍ ആയിരുന്നില്ല ചില ആള്ക്കാനരുടെ തെറ്റായ വിവരണങ്ങള്‍ ആണ് വേദങ്ങള്‍ ബ്രാഹമണര്‍ മാത്രമേ പഠിക്കുവാന്‍ സാധിക്കു എന്നുള്ളത്
__________________________________________

3.അബ്രാഹ്മണന്‍മാര്‍ ക്ഷേത്രങ്ങളില്‍ പൂജകന്‍മാരായി വരുന്നത് ന്യായീകരിക്കാമോ ?

_______________________________

ഈ കാര്യത്തില്‍ സനാതനന് പൂര്‍ണമായും വിയോജിപ്പ് ആണ് , ഒരിക്കലും ഒരു അബ്രാഹ്മണന്‍ ക്ഷേത്രങ്ങളില്‍ പൂജകന്‍ മാരായി വന്നു കൂട .. പോരാത്തതിന് ബ്രാഹ്മണന്‍ മാര്‍ക്ക് സമൂഹത്തില്‍ പ്രബല സ്ഥാനം നല്കി ആദരിക്കുകയും വേണം .. മാത്രമല്ല ബ്രാഹ്മണ മേധാവിത്വം സമൂഹത്തില്‍ നിലനില്‍ക്കുകയും .. പുനസ്ഥാപിക്കുകയും വേണം ..

പക്ഷെ ... ഒരു ചോദ്യം അവശേഷിക്കുന്നു ..
ആരാണ് ബ്രാഹ്മണന്‍ ? 
ഒരു ബ്രഹ്മണന്റെ മകനായി പിറന്നാല്‍ ബ്രാഹ്മണന്‍ ആകുമോ ? 2 രൂപയ്ക്ക് കിട്ടുന്ന പൂണ്നൂല് ശരീരത്തില്‍ അണിഞ്ഞാല്‍ ബ്രാഹ്മണന്‍ ആകുമോ ?
കുറെ മന്ത്രങ്ങള്‍ കാണാതെ പഠിച്ച് .. ദക്ഷിണ കണക്കു പറഞ്ഞ് ചോദിച്ചു വാങ്ങിച്ച്.. സഹജീവികളെ മുഴുവന്‍ കുറ്റവും ഏഷണിയും പറഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ ബ്രാഹ്മണരാണോ ? 
അല്ലേ.... അല്ല.......!!!!!!!!!!


"ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ്" എന്നാണ് ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളത് .. നിര്‍ഭാഗ്യവശാല്‍ ഇതു എപ്പോഴും ഹിന്ദു മതത്തെ പഴി ചാരാനാണ് യുക്തിവാദികളും മറ്റ് പല മത നേതാക്കളും ഉപയോഗിച്ചിട്ടുള്ളത് . എന്നാല്‍ ഈ വാക്യത്തിന്‍റെ യഥാര്ത്ഥ പൊരുള്‍ ആരും അറിയുന്നില്ല .. അറിയാന്‍ ശ്രമിക്കാറില്ല അതിനാല്‍ ഈ വാക്യം സനാതന ധര്‍മ്മത്തെയും അതിലൂടെ ഭാരത സംസ്കാരത്തെയും എതിര്‍ക്കുന്നവര്‍ക്ക് അവരുടെ ആശയങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനും അത് വഴി അവരില്‍ തെറ്റിധാരണകളുടെ വിത്തുകള്‍ പാകാനും സഹായകമാകുന്നു

ചാതുര്‍വര്‍ണ്യം എന്നാല്‍ നാല് ജാതി എന്നല്ല ഭൂമിയില്‍ വസിക്കുന്ന നാല് തരം ഗുണങ്ങളോട് കൂടിയ ജന വിഭാഗങ്ങള്‍ ആണ്

1) സത്വഗുണം

സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങള്‍ അനുസരിച്ച് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവന്‍ ആണ് ബ്രാഹ്മണന്‍ .. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്ക്ക് സ്ഥാനം. അതിനാലാണ് വേദകാലം മുതല്‍ ക്ഷേത്രങ്ങളില്‍ പൂജകന്മാരായി ബ്രാഹ്മണന്‍മാരെ അവരോധിക്കപ്പെടുന്ന ആചാരം നിലനിന്നത്.

2) സത്വഗുണം + രജോഗുണം 

ചില സത്വ ഗുണങ്ങളും ക്ഷമ , ധീരത, ബുദ്ധി , ഭരണശേഷി ,മുന്‍കോപം , എടുത്തുചാട്ടം എന്ന രജോഗുണങ്ങളും ചേര്‍ന്നവര്‍ ആണ് ക്ഷത്രിയര്‍ .. ഏതൊരു നല്ല ഭരണകര്‍ത്താവും ജാതി വര്‍ണ്ണ മത ഭേദമെന്യേ ക്ഷത്രിയന്‍ ആണ്

3) രജോഗുണം + തമോഗുണം

ചില രജോഗുണങ്ങളും വ്യാപാര പാടവവും , പണത്തിനോടുള്ള അത്യാര്‍ത്തിയും , അസൂയ , കുശുമ്പ് എന്നിവയും ധനം മാത്രം മനസ്സില്‍ കണ്ടുകൊണ്ടുള്ള ജീവിതരീതിയും ആചരിക്കുന്ന ഏത് വ്യക്തിയും ജാതി മത ഭേതമെന്യേ വൈശ്യന്‍ ആണ്


4) തമോഗുണം

അസത്യ ഗുണങ്ങള്‍ അടങ്ങിയവര്‍ ആണ് ശൂദ്രന്‍മാര്‍ , സഹജീവികളെ ഹിംസിക്കുക , മോഷണം, എപ്പോഴും കളവു പറയുക , പ്രകൃതിക്ക്‌ ഹാനികരമായ പ്രവൃത്തികള്‍ ചെയ്യുക. എന്നിങ്ങനെ സാമൂഹിക ജീവിതത്തില്‍ ഉള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ എല്ലാം ജാതി മത ഭേത മേന്യേ ശൂദ്രന്മാര്‍ ആണ് അവരെ തൊട്ടാല്‍ എന്നല്ല തീണ്ടിയാല്‍ പോലും കുളിക്കണം , അവരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുത് എന്ന് പോയിട്ട് അതിന്‍റെ അടുത്ത് കൂടിയുള്ള പാതകളില്‍ പോലും പ്രവേശിപ്പിക്കരുത് എന്നൊക്കെ ഉള്ള പഴയ നിയമങ്ങളുടെ ഒക്കെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടിയിട്ടുണ്ടാവും എന്ന് വിശ്വസിക്കട്ടെ



എന്നാല്‍ കലികാലത്തിന്റെ മൂര്ചാവസ്ഥയില്‍ പല ബ്രാഹ്മണരായി പിറന്നവരും വൈശ്യന്‍മാരവുകയും പണത്തില്‍ മുങ്ങിക്കിടന്ന് അലസന്മാരായി സമൂഹത്തിന് ഒരു ഉപകാരവും ചെയ്യാതെ സുഹലോലുപന്മാരായി " കട്ടിലില്‍ ഏറി മുറുക്കി വെടി പറഞ്ഞ് ഒട്ടുമയങ്ങിടും ആലസ്യം" എന്ന് പണ്ടു കൃഷ്ണ വാരിയര്‍ പറഞ്ഞ പോലെ ജീവിക്കുകയും , ചിലര്‍ സഹജീവികളെ ഒന്നായി കാണാതെ അവരെ തലങ്ങും വിലങ്ങും ഉപദ്രവിച്ചും ദുഷ് കര്‍മങ്ങള്‍ ചെയ്തും ശൂദ്രന്മാര്‍ ആകുകയും ചെയ്തു . 

എങ്കിലും അവരുടെ മാതാ പിതാക്കള്‍ കാരണവും കുടുംബ മഹിമ കാരണവും അവര്ക്കു സമൂഹത്തില്‍ ബ്രാഹ്മണരുടെ സ്ഥാനം ലഭിക്കുകയും പിന്നീട് അവരുടെ സന്തതികള്‍ക്കും സ്വന്തം തമോ ഗുണം പറഞ്ഞ് കൊടുക്കുകയും അങ്ങനെ കാലക്രമേണ ഭാരതത്തില്‍ നിരവധി ബ്രാഹ്മണ ക്ഷത്രിയ , ബ്രാഹ്മണ വൈശ്യ ബ്രാഹ്മണ ശൂദ്ര കുടുംബങ്ങള്‍ ഉണ്ടാവുകയും ചെയ്തു .

അതുപോലെ തന്നെ പല ശൂദ്ര കുടുംബങ്ങളിലും ബ്രാഹ്മണ ചിന്താഗതി ഉള്ളവര്‍ ഉടലെടുക്കുകയും അവരെ മുഴുവന്‍ ബ്രാഹ്മണ ശൂദ്രന്മാര്‍ അടിച്ചമര്‍ത്തിയപ്പോള്‍.... അല്ലെങ്ങില്‍ ജന്മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ കര്‍മ്മം കൊണ്ടു ബ്രാഹ്മണര്‍ ആയവരെ അടിച്ചമര്‍ത്തിയപ്പോള്‍... ഭഗവാന്‍ പണ്ടു പാര്‍ത്ഥനോട് പറഞ്ഞതു ശരി വച്ച് കൊണ്ടു .. ഇവിടെ ജന്മിത്വത്തിന് എതിരെ പലരും അവതരിക്കുകയും അതിനെ വേരോടെ പിഴുതെറിയുകയും ചെയ്തു.

എങ്കിലും നിര്‍ഭാഗ്യ വശാല്‍ ഇന്നും നമ്മുടെ നാട്ടില്‍ കര്‍മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ തീരെ വിരളം ആണ് . എവിടെയും ബ്രാഹ്മണ വൈശ്യന്മാരും ബ്രാഹ്മണ ശൂദ്രന്മാരും തന്നെ .ഗണപതിയുടെ ജന്മനാള്‍ പോലും അറിയാതെ പലരും മഹാക്ഷേത്രങ്ങളുടെ തന്ത്രി ആയി അഹങ്കരിക്കുന്നു , മഹാ ഗണപതി ഹോമം വരെ നടത്തുന്നു. ജീവിതത്തില്‍ ഒരു തവണ പോലും ഗായത്രി മന്ത്രം ഉരുവിടാത്തവര്‍ പല അമ്പലങ്ങളിലും പൂജാരിമാരായി വിലസുന്നു എന്നത് എല്ലാം ബ്രാഹ്മണ ശൂദ്രന്മാരുടെ കേളി രംഗത്തിനു ചില ഉദാഹരണങ്ങള്‍ മാത്രം

ശൂദ്രനായി ജനിച്ചു പരബ്രഹ്മണന്‍ ആയ കൃഷ്ണന്‍ , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍ , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ ശൂദ്ര ബ്രാഹ്മണന്‍ മാര്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രം

ഇതൊക്കെ ആണെങ്ങിലും ബ്രാഹ്മണര്‍ ആയി പിറന്ന് ബ്രാഹ്മണര്‍ ആയി കര്‍മങ്ങള്‍ അനുഷ്ടിച്ചു , ബ്രാഹ്മണര്‍ ആയി മരിച്ച എത്രയോ നല്ല മനുഷ്യരും ഈ ഭാരതത്തില്‍ ജീവിച്ചിരുന്നു

നമുക്കു പ്രാര്‍ഥിക്കാം ഭാരതത്തില്‍ അങ്ങനെ ഉള്ള ബ്രാഹ്മണരുടെ എണ്ണം കൂടട്ടെ .. അങ്ങനെ ഉള്ള ബ്രാഹ്മണ മേധാവിത്വം വരട്ടെ ( അങ്ങയുടെ രാജ്യം വരേണമേ എന്ന് ക്രിസ്തു മത വിഭാഗക്കാര്‍ പറയുന്നതു പോലെ ) .. ബ്രാഹ്മണ ശൂദ്രന്മാരെ എന്നെന്നേയ്ക്കുമായി നമുക്കു ക്ഷേത്രങ്ങളില്‍ നിന്നു പുറത്താക്കാം .. പകരം ശൂദ്ര ബ്രാഹ്മണന്‍മാരെ പരിഗണിക്കാം .. എങ്ങിനെ വന്നാലും ബ്രാഹ്മണന്‍മാര്‍ക്ക് മാത്രമെ ക്ഷേത്രത്തില്‍ പൂജകന്മാരായി വരാന്‍ അവകാശം ഉള്ളു .. ജന്മം കൊണ്ടു അല്ല കര്‍മം കൊണ്ടു വേണം ബ്രാഹ്മണന്‍ ആവാന്‍ ...