20131212

എന്താണ് ത്രിമൂര്‍ത്തി സങ്കല്പം ?




ബ്രഹ്മാവ് 


ബ്രഹ്മാവ് സൃഷ്ടി കര്‍ത്താവാണെന്ന് പ്രസിദ്ധമാണല്ലോ? നാലുമുഖങ്ങളുള്ളവനാണ് ബ്രഹ്മാവ്. മുഖങ്ങള്‍ വേദങ്ങളാണ്. വേദം എന്ന വാക്കിന് അറിവെന്നാണര്‍ത്ഥം. നാലുമുഖത്തോടുകൂടിയ ഒരു വ്യക്തി അദ്ദേഹത്തിന്റെ പ്രഭാവം കൊണ്ട് സൃഷ്ടി നടത്തുന്നുവെന്നാണ് സാധാരണ ധാരണ. ബ്രഹ്മാവ് സൃഷ്ടിക്കുകാരണമായ ഒരു തത്ത്വമാണ്. ആ തത്ത്വം നമ്മെ ധരിപ്പിക്കുന്നതിന് ഒരു മാധ്യമത്തിലൂടെ വര്‍ണിക്കണം. കര്‍മംകൊണ്ട് ജന്മവും മരണവും നീണ്ടുപോകുന്നതായി ശ്രുതിപ്രമാണമുണ്ട്. കര്‍മം നശിച്ചാല്‍ മുക്തനായിത്തീരുന്നു. പിന്നെ ജന്മമില്ല. അങ്ങനെയുള്ളവനെ ബ്രഹ്മാവിന് സൃഷ്ടിക്കാനാവില്ല. പ്രപഞ്ചത്തിലെ അനന്തകോടി ജീവരാശികള്‍ ഒരേ കര്‍മബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നു. അതനുസരിച്ച് മോക്ഷം വിദൂരമായും ഇരിക്കുന്നു. കര്‍മ്മങ്ങളുടെ ആകെത്തുകയില്‍ ബന്ധപ്പെട്ടിരിക്കുന്ന വാസനാശക്തിയാണ് ബ്രഹ്മാവ്. കര്‍മം നശിച്ചാല്‍ പിന്നെ ബ്രഹ്മാവിന് നിലനില്‍പില്ല. മഹാകല്പകാലത്ത് ബ്രഹ്മാവ് നശിക്കുന്നതായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബ്രഹ്മാവ് എന്ന മൂര്‍ത്തി സങ്കല്‍പത്തിലൂടെ മനസ്സിലാക്കേണ്ട തത്ത്വം കര്‍മാനുസൃതമായാണ് സൃഷ്ടിയെന്നാണ്.


വിഷ്ണു 



വിഷ്ണു എന്ന വാക്കിന് വ്യാപനശീലമുള്ളവന്‍ എന്നാണര്‍ത്ഥം. പരമാത്മാവും ജീവാത്മാവും ഒന്നുതന്നെയാണല്ലോ. പരമാത്മാവ് ജീവരാശികളില്‍ വ്യാപരിക്കുന്നതിനാല്‍ വിഷ്ണു എന്നു വിളിക്കപ്പെടുന്നു. സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നതായി തോന്നിക്കുന്നു. സമസ്തചരാചരങ്ങളിലും വ്യാപിച്ചുകൊണ്ടാണ് ഈ അനുഭവം ഉണ്ടാക്കുന്നത്. വ്യാപിക്കുന്ന അവസ്ഥയില്‍ പ്രാണന്‍ എത്തുമ്പോള്‍ വിഷ്ണുവിന്റെ അവസ്ഥ സ്വീകരിക്കും. (വിഷ്ണു വ്യാപ്തൗ എന്ന് അമരം) ഒരു യോഗിക്ക് സര്‍വചരാചരങ്ങളിലും വ്യാപരിക്കാന്‍ കഴിയുന്ന അനുഭവം ഈ അവസ്ഥയില്‍ ഉണ്ടാകും.

‘ഷഷ്ഠ്യമിന്ദ്രസ്യ സായൂജ്യം
സപ്തമ്യാം വൈഷ്ണവം പദം- (നാദബിന്ദുപനിഷത്ത്)
പ്രണവത്തിന് പന്ത്രണ്ട് മാത്രകളുണ്ട്. ഇതില്‍ ഏഴാമത്തെ മാത്രയില്‍ ശരീരം വെടിയുന്നവന്‍ എത്തുന്നത് വിഷ്ണുപദത്തിലാണ്.



ശിവൻ 


ശിവം എന്ന പദത്തിന് മംഗളം എന്നാണര്‍ഥം. സര്‍വബന്ധമുക്തമാകുമ്പൊഴേ മംഗളം വരൂ. ജീവന് ബന്ധമുക്തിയുണ്ടായാലുള്ള അനുഭവമാണ് ശിവസങ്കല്പവും ശിവപദവിയും കൊണ്ട് ലഭിക്കുന്നത്.
‘അഷ്യാം വ്രജതേ രുദ്രം
പശൂനാം ച പതിം ടമ്തഥാ - (നാദബിന്ദുപനിഷത്ത്)

പ്രണവത്തിന്റെ അഷ്ടമാത്രയില്‍ ശരീരം വെടിയുന്ന യോഗി ചെന്നെത്തുന്നത് രുദ്രലോകത്തിലാണ്. പശുപതി ലോകമെന്നും പറയും. ഇങ്ങനെ ജീവന് സൃഷ്ടി മുതലുണ്ടാകുന്ന അനുഭവങ്ങള്‍ അനന്തകോടി ജന്‍മങ്ങളിലൂടെ സംഭവിച്ച് അവസാനമായി സായൂജ്യപദവിയിലെത്തുന്നു. ഇതിന് മനുഷ്യജന്മമാണ് പ്രയോജനപ്പെടുന്നത്. ജീവന്റെ ക്രമാനുസൃതമായ വളര്‍ച്ചയും അനുഭവങ്ങളുമാണ് ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ സംജ്ഞാസങ്കേതങ്ങളിലൂടെ വ്യക്തമാക്കുന്നത്. ത്രിമൂര്‍ത്തികളെ വ്യക്തികളായി കാണുമ്പോള്‍ ജീവന്റെ മേല്‍പറഞ്ഞ തത്ത്വം നാം വിസ്മരിക്കരുത്. പ്രണവത്തിന്റെ പന്ത്രണ്ടാം മാത്രയില്‍ ജീവന്‍ എത്തി ശരീരം വെടിയുമ്പോള്‍ ബ്രഹ്മലോകപ്രാപ്തിയും വരും.

സ്വാമി സത്യാനന്ദ സരസ്വതി