20131208

ശിവലിംഗാരാധന സഭ്യമോ ?




പാശ്ചാത്യ ഗവേഷകന്മാരില്‍ ചിലരും അവരുടെ അനുയായികളായ ഭാരതീയ വിദ്വാന്മാരും ശിവലിംഗോപാസന അസഭ്യവും പ്രാകൃതജനോചിതവും വൈദികവിരുദ്ധവുമായ ഒരു കര്‍മ്മമായിട്ടാണ് ചിത്രീകരിച്ചു കാണുന്നത്. വേദത്തില്‍ ഒരിടത്തും ശിവലിംഗത്തെക്കുറിച്ചോ അതുപാസിക്കുന്നതിനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചോ വര്‍ണ്ണിക്കുന്നില്ലെന്ന് അവര്‍ വാദിക്കുന്നു. മൃഗപ്രായനായിരുന്ന മനുഷ്യന്‍ തന്റെ സംസ്കാരത്തിന്റെ പ്രാരംഭ ദശയില്‍ ഒരുകാലത്ത്‌ ലിംഗത്തെയും യോനിയെയും ആരാധിചിരിക്കാം, അതിന്റെ പരിഷ്കരിച്ച പതിപ്പാണ് ശിവലിംഗോപാസന എന്ന് അവര്‍ വാദിക്കുന്നു. പക്ഷെ ആ വാദം ശരിയല്ല. വേദത്തില്‍ ശിവലിംഗോപാസന ചെയ്യണമെന്നുള്ള വിധി ഇല്ലെങ്കിലും പുരാതത്വഗവേഷകന്മാരുടെ അന്വേഷണത്തില്‍ സിന്ധുനദീതീരസംസ്കാരത്തില്‍ ശിവലിംഗോപാസനക്ക് മഹത്തായ സ്ഥാനം ഉണ്ടായിരുന്നു എന്ന് തെളിയുന്നു. മോഹന്ജദാരോ, ഹാരപ്പാ മുതലായ സ്ഥലങ്ങള്‍ ഖനനം ചെയ്തപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങള്‍ പ്രാചീനഭാരതത്തിന്റെ ധാര്‍മ്മികവും സാംസ്കാരികവുമായ ചരിത്രത്തില്‍ ധാരാളം വെളിച്ചം വീശുന്നുണ്ട്. സിന്ധുതടത്തില്‍ ഉണ്ടായിരുന്ന സഭ്യത ശിവനും,ശിവലിംഗത്തിനും ശിവപൂജയ്ക്കും വളരെ മേന്മ നല്‍കിയിരുന്നു എന്ന് പണ്ഡിതന്മാര്‍ തെളിയിച്ചിട്ടും ഉണ്ട്. യോഗാവസ്ഥയില്‍ ധ്യാനനിഷ്ഠനായിരിക്കുന്ന ശിവന്റെ വിഗ്രഹവും, ശിലകൊണ്ടും മൃത്തുകൊണ്ടും ഉണ്ടാക്കിയിട്ടുള്ള ശിവലിംഗവിഗ്രഹങ്ങളും അവിടെ ഖനനം ചെയ്തപ്പോള്‍ കണ്ടു കിട്ടിയതായി രേഖകള്‍ ഉണ്ട്. ഇതില്‍ നിന്നും ഊഹിക്കേണ്ടത് ചരിത്രാതീത കാലത്ത് പോലും ഭാരതീയര്‍ ശിവലിംഗപൂജ നടത്തിയിരുന്നു എന്നാണ്.
ഋഗ്വേദത്തില്‍ രണ്ടു സ്ഥലത്ത് 'ശിശ്നദേവാ:' എന്ന് പ്രയോഗിച്ചിട്ടുണ്ട്. ശിശ്നത്തെ ലിംഗത്തെ-ദേവനായി ഉപാസിക്കുന്നവരെ ആക്ഷേപിക്കുന്ന പദമാണ് അതെന്നു പാശ്ചാത്യരില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നു. അതിനാല്‍ അനാര്യന്മാരുടെ ഉപാസ്യവിഗ്രഹമാണ് ശിവലിംഗം എന്ന് സമര്‍ഥിക്കുവാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാസ്കന്‍, സായണന്‍ മുതലായ നിരുക്തകാരന്മാര്‍ ശിശ്നപദത്തിന് ബ്രഹ്മചര്യം എന്നാണ് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. സിന്ധുതടത്തിലുണ്ടായിരുന്ന സഭ്യത വൈദികകാല സഭ്യതയെക്കാള്‍ പ്രാചീനവും മഹത്വപൂര്‍ണ്ണവുമായ താന്ത്രികമത സംസ്കാരമായിരുന്നു എന്ന് പാശ്ചാത്യരും പൌരസ്ത്യരുമായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചരിത്രാതീതകാലം മുതല്‍ ഭാരതത്തില്‍ താന്ത്രികമെന്നും വൈദികമെന്നും രണ്ടു സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. താന്ത്രികസമ്പ്രദായത്തില്‍ പെട്ടതാണ് ശിവലിംഗോപാസന. ഒരു കാലത്ത് സഭ്യജനങ്ങള്‍ ലോകമൊട്ടുക്കു തന്നെ ശിവലിംഗോപാസന ചെയ്തിരുന്നു എന്ന് പുരാതത്വ ഗവേഷകന്മാര്‍ക്ക് കിട്ടിയ നഷ്ടശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാം.പ്രപഞ്ചം ഒരിക്കല്‍ ഉണ്ടായതാണെങ്കില്‍ അതിനു മാതാവും പിതാവും വേണം. മാതാവ് സ്ത്രീരൂപത്തിലും പിതാവ് പുരുഷരൂപത്തിലും ആണല്ലോ ഇരിക്കുന്നത്. ലിംഗം എന്നാ ശബ്ദത്തിനു ചിഹ്നം, അടയാളം, ഹേതു എന്നെല്ലാം ആണ് അര്‍ത്ഥം. അതിനാല്‍ ശിവലിംഗം ജഗത്‌പിതാവിന്റെയും പീഠം ജഗന്മാതാവിന്റെയും അടയാളമായി അംഗീകരിച്ചിരുന്നതായി ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് 'ശാസ്ത്രാര്‍ത്ഥമഹാരഥി' പണ്ഡിതമാധാവാചാര്യശാസ്ത്രി പുരാണദിഗ്ദര്‍ശനം എന്ന ഗ്രന്ഥത്തില്‍ ശിവലിംഗോപാസനം വൈദികപ്രമാണപ്രസിദ്ധമാണെന്ന് സ്ഥാപിച്ചിട്ടുണ്ട്. പ്രകൃതി തുടങ്ങി ഭൂപര്യന്തമുള്ള സര്‍വ്വവസ്തുക്കളും പരമകാരണമായ ബ്രഹ്മത്തില്‍-ശിവനില്‍ ലയിക്കുന്ന അവസ്ഥയാണല്ലോ പ്രളയം. നാസദാസീന്നോ സദാസീത്തദാനീം നാസീദ്‌രാജോ നോ വ്യോമാ പരോ യത് (ഋഗ്വേദം) ഈ ഋഗ്വേദമന്ത്രം പ്രസ്തുത പ്രളയാവസ്ഥയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്ഥൂലവും സൂക്ഷ്മവുമായി അപ്പോള്‍ ഒരു വസ്തുവും ഇല്ലായിരുന്നു. ഭൂമിയോ ആകാശമോ ഒന്നും തന്നെ അപ്പോള്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രസ്തുത മന്ത്രത്തിന്റെ ചുരുക്കം. ആ അവസ്ഥയില്‍ നിര്‍ഗ്ഗുണവും നിരാകാരവും സത്താമാത്രവുമായ ബ്രഹ്മം മാത്രമുണ്ടായിരുന്നു. ജഗത്‌ സൃഷ്ടിക്കണമെന്ന ഇച്ഛ നിമിത്തം അത് സഗുണനമായ കാരണാവസ്ഥ കൈക്കൊണ്ടു. അത് ജ്യോതിസ്വരൂപമായിരുന്നു. "സര്‍വ്വേ നിമേഷാജുജ്ഞിരേ വിദ്യുത: പുരുഷാദധി" നൈനമൂര്‍ദ്ധം ന തിര്യഞ്ചം ന മദ്ധ്യേ പരിജഗൃഭത് (യജുര്‍വേദം) ഈ യജുര്‍വേദ മന്ത്രത്തില്‍ പ്രളയാന്ത്യത്തില്‍ വിദ്യുത്പുരുഷന്‍- ജ്യോതിര്‍ലിംഗം ഉണ്ടായി. അതില്‍ നിന്നും കല കാഷ്ട തുടങ്ങിയ എല്ലാ ചരാചരലോകങ്ങളും ഉണ്ടായി. ആ ജ്യോതിര്‍ലിംഗത്തിന് മുകള്‍ഗമോ കീഴ്ഭാഗമോ ഇടതുഭാഗമോ വലതുഭാഗമോ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് പ്രതിപാദിച്ചിരിക്കുന്നു. ഈ ജ്യോതിര്‍ലിംഗമാണ് വേദപ്രമാണസിദ്ധമായ ശിവലിംഗം. ഈ വേദമന്ത്രങ്ങളെ ഉപജീവിച്ചുകൊണ്ട് ശിവപുരാണത്തില്‍ ലിംഗസ്വരൂപം വര്‍ണ്ണിച്ചിരിക്കുന്നു. "ഇദം ദൃശ്യം യദാ നാസീത്‌ സദസദാത്മകം ച യത് തദാബ്രഹ്മമയം തേജോ വ്യാപ്തിരൂപം ച സതതം ന സ്ഥൂലം ന ച സൂക്ഷ്മം ച ശീതം നോഷ്ണം തു പുത്രക, ആദ്യന്തരഹിതം ദിവ്യം സത്യം ജ്ഞാനമനന്തകം യോഗിനോffന്തരദൃഷ്ട്യാഹി യദ്ധ്യായാന്തി നിരന്തരം തട്രൂപം സകലം ഹ്യാസീത്‌ ജ്ഞാനവിജ്ഞാനദം മഹത് കിയതാ ചൈവ കാലേന തസ്യേച്ഛാ സമപദ്യത പ്രകൃതിര്‍ നാമ സാ പ്രോക്താ മൂലകാരണമിത്യുത ജ്യോതിര്‍ലിംഗം തദോത്പന്നമാവയോര്‍ മദ്ധ്യ അത്ഭുതം ജ്വാലാമാലാ സഹസ്രാഢൃം കാലാനലചയോപമം ക്ഷയവൃദ്ധി വിനിര്‍മുക്തം ആദിമദ്ധ്യാന്തവര്‍ജ്ജിതം അനൌപമ്യമതിര്‍ദ്ദിഷ്ടമവ്യക്തം ദിവ്യസംഭവം." ബ്രഹ്മാവ് നാരദനോട് പറയുന്ന ഭാഗമാണിത്‌ "അല്ലയോ മകനെ, ജഗത്തുണ്ടാകുന്നതിന് മുനോ മഹാപ്രളയത്തിന്റെ അന്ത്യത്തില്‍ സത്തെന്നോ അസത്തെന്നോ സ്ഥൂലമെന്നോ സൂക്ഷ്മമെന്നോ പറയത്തക്കതായി മറ്റൊന്നും ഉണ്ടായിരുന്നില്ല. ആ അവസരത്തില്‍ എല്ലായിടത്തും നിറഞ്ഞ ഒരു ജ്യോതിസ്സ് പ്രകടമായി. ആ ജ്യോതിസ്സ്‌ സ്ഥൂലംമോ സൂക്ഷ്മമോ ഉഷ്ണമോ ശീതമോ അല്ലായിരുന്നു. ആദിയും അന്തവും ഇല്ലാത്തതായിരുന്നു അത്. സത്യവും ജ്ഞാനവും അനന്തവുമായ ആ ജ്യോതിസ്സിനെ യോഗികള്‍ സമാധിയില്‍ ധ്യാനിക്കുകയും ദര്‍ശിക്കുകയും ചെയുന്നു. ജ്ഞാനത്തെയും വിജ്ഞാനത്തെയും നല്‍കുന്ന ആ ജ്യോതിസ്സ്‌ തന്നെ പ്രകടമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അതില്‍ ഇച്ഛാശക്തി ഉണ്ടായി. അതാണ്‌ പ്രകൃതി. അത് ചരാചരരൂപമായ പ്രപഞ്ചത്തിനു കാരണമാകുന്നു. ആ സമയം എന്റെയും വിഷ്ണുവിന്റെയും മദ്ധ്യത്തില്‍ ആശ്ചര്യകരമായ ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷമായി. അത് ജ്വാലമാനവും എല്ലാപരിധികളെയും ഭേദിച്ചതുംപ്രളയാഗ്നിക്ക് തുല്യമായ തേജസ്സോട് കൂടിയതുമായിരുന്നു. അത് സങ്കോചിക്കുകയോ വികസിക്കുകയോ ചെയ്തിരുന്നില്ല. ആദിയും അന്തവും മദ്ധ്യവും ഇല്ലാത്ത ഒന്നായിരുന്നു അത്. അതിനോട് ഉപമിക്കാന്‍ ഈ ലോകത്തില്‍ ഒന്നും തന്നെയില്ല. അതാണ്‌ വിശ്വത്തിന്റെ ഉത്പത്തിസ്ഥാനം. ഈ വിഷയത്തെക്കുറിച്ച് മനുസ്മൃതി പറയുന്നത് 'തദണ്ഡമഭവദ്ധൈമം സഹസ്രാംശുസമപ്രഭം' എന്നാണു. പ്രളയാന്ത്യത്തില്‍ സൃഷ്ടിയുടെ ആരംഭമായി സൂര്യനെപ്പോലെ തേജോമയമായ ഒരു തേജസ്സുണ്ടായി എന്നാണിതിനര്‍ത്ഥം. വേദം,സ്മൃതി, പുരാണം ഇവയുടെ സമന്വയരൂപത്തിലുള്ള വാക്കുകള്‍ കൊണ്ട് സിദ്ധിക്കുന്നത് സൃഷ്ടിയുടെ ആരംഭത്തില്‍ നിരാകാരമായ ബ്രഹ്മം ഇച്ഛാരൂപമായ ശക്തിയാല്‍ സാകാരമായി പരിണമിച്ചു ജ്യോതിര്‍ലിംഗമായിത്തീര്‍ന്നു എന്നാണു. ബ്രഹ്മാണ്ഡം എന്ന് പറയപ്പെടുന്നതും ഇ ജ്യോതിര്‍ലിംഗമാകുന്നു. ബ്രഹ്മത്തിന്റെ-ശിവന്റെ-അണ്ഡാകാരമായ വിഗ്രഹത്തിന്റെ പ്രതീകമാണ് ശിവലിംഗം എന്നാ പേരില്‍ പൂജിക്കപെടുന്നത്." ശിവ ശക്ത്യോശ്ച ചിഹ്നസ്യമേളനം ലിംഗമുച്യതേ" എന്ന് ശിവപുരാണം വിദ്യെശ്വരസംഹിതയില്‍ പ്രതിപാദിചിരിക്കുന്നതും ഈ വസ്തുതയാണ്. -ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍