20130815

സൂര്യവംശ ചരിത്രം



സൂര്യനിൽനിന്നുമാണ് സൂര്യവംശം ഉണ്ടായത്. സൂര്യൻ ആ വംശത്തിൽ അഞ്ചാമനത്രെ ശ്രീആദിനാരായണൻ ഒന്നാമനും ശ്രീരാമൻ അറുപത്തിരണ്ടാമത്തെ രാജാവും 
ആയിരുന്നു. ശ്രീരാമനുശേഷവും അറുപത്തിയൊന്ന് രാജാക്കന്മാർ ആ വംശത്തിൽ വാഴുകയുണ്ടായി.

(1) ശ്രീആദിനാരായണൻ (2) ബ്രഹ്മദേവൻ (3) മരീചി (4) കശ്യപൻ (5) സൂര്യൻ (6) വൈവസ്വരമനു (7) ഇക്ഷാകു (8) വൃക്ഷി (9) പുരഞ്ജയൻ എന്ന് പേരുള്ള കാകുൽസ്ഥൻ (10) ഇന്ദ്രവാഹൻ (11) വിശ്വരണി (12) ചന്ദ്രൻ (13) യവനാശ്വൻ (14) ചാപസ്ഥൻ (15) ബ്രുഹദശ്വൻ (16) കുവലയാശ്വൻ (17) ദ്രുഡാശ്വൻ (18) ഹരിശ്വൻ (19) നികുംഭൻ (20) മൃഗണാശ്വൻ (21) വീണ്ടും മൃഗണാശ്വൻ (22) കൃതാശ്വൻ (23) സേനജിത്ത് (24) യവനാശ്വൻ (25) മാന്ധാതാ (26) പുരുകുത്സൻ (27) ത്രസ്യദസ്യു അഥവാ അനരണ്യൻ (28) ഹരിശ്വൻ (29) അരുണൻ (30) ത്രിബന്ധനൻ (31)ത്രിശങ്കു അഥവാ സത്യവ്രതൻ (32) ഹരിശ്ചന്ദ്രൻ (33) ലോഹിതൻ (34) അരിദൻ (35) ചമ്പൻ (36) സുദയവൻ (37) വിജയൻ (38) ഭരുഗൻ (39) വിരുഗൻ (40) ബാഹുകൻ (41) സഗരൻ (42) അസമജ്ഞൻ (43) അംശുമാൻ (44) ദിലീപൻ (45) ഭഗീരഥൻ (46) ശ്രുതൻ (47) നാഭൻ (48) സിന്ധുദ്വീപൻ (49) അയുതായുസ്സ് (50) ഋതുപർണൻ (51) കല്മാഷപാദൻ എന്ന സുദാസൻ (52) അസ്മഗൻ (53) നാരീകവചൻ എന്ന മൂലകൻ (54)ദശരഥൻ (55) ജഢപീഢൻ (56) വിശ്വസഖൻ (57) ഖട്വാംഗൻ (58) ദീർഘബാഹു എന്ന ദിലീപൻ (59) രഘു (60) അജൻ (61) ദശരഥൻ (62) ശ്രീരാമൻ (ആദിനാരായണനാണ് ദശരഥന്റെ പുത്രൻ ശ്രീരാമനായിട്ട് അവതരിച്ചത്)

ലോകകണ്ടകനായ രാവണന്റെ ഉപദ്രവം സഹിക്കാനാവാതെ ഭൂമിദേവി ഗോരൂപംപൂണ്ട് ബ്രഹമദേവനോട് സങ്കടം ഉണർത്തിച്ചു. തന്റെ വരംമൂലം രാവണൻ മദോന്മത്തനായതുകൊണ്ട് അദ്ദേഹം ഭൂമീദേവിയേയും ദേവന്മാരേയുംകൂട്ടി ക്ഷീരസാഗരതീരത്തുപൊയി മഹാവിഷ്ണുവിനെ സ്തുതിച്ചു. മഹാവിഷ്ണു സന്തുഷ്ടനായി
പ്രത്യക്ഷപ്പെട്ടു.

"രാവണന് മനുഷ്യനാൽമാത്രമേ മരണം സംഭവിക്കുകയുള്ളൂ" എന്ന് ബ്രഹ്മാവ്‌ ഒരുവരം കൊടുത്തിട്ടുണ്ടായിരുന്നു. കൂടാതെ സൂര്യകുലത്തിൽ ഇഷ്വാകുവംശത്തിൽ ജനിച്ച അനരണ്യൻ എന്ന രാജാവിനെ രാവണൻ നിഗ്രഹിച്ഛസമയം ആ രാജാവ്, "നീ എന്നെ നിഗ്രഹിക്കുന്നതുനിമിത്തം എന്റെ വംശത്തിലുണ്ടാകുന്ന
ഒരുരാജസിംഹം നിന്നെ കുലത്തോടുകൂടി നശിപ്പിക്കുന്നതാണ്" എന്ന് ശപിക്കുകയുണ്ടായിട്ടുണ്ട്. അതനുസരിച്ച് ഞാൻ രഘുവംശത്തിൽ ദശരഥന്റെ പുത്രനായി അവതരിക്കുന്നതാണ്. നാരദപർവ്വതന്മാരുടെ ശാപമനുസരിച്ച് ഞാൻ രാജ്യംവിട്ട് കാട്ടിൽ പോകേണ്ടാതായും വരും. മുനിമാരുടെ ശാപം അനുസരിച്ച് മഹാലക്ഷ്മി, രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ സന്താനമായി ജനിക്കുന്നതും, ആ കന്യക ജനകന്റെ സന്താനമായി വളരുന്നതും, ആ ജാനകിയെ ഞാൻ പാണിഗ്രഹണം ചെയ്യുന്നതും, രാവണൻ ആ പുത്രിയെ കാംക്ഷിക്കുന്നതും, അതുനിമിത്തം രാവണന് ആപത്തുണ്ടാകുന്നതും ആകുന്നു. രാവണനോടുകൂടി ഉണ്ടാകുന്ന യുദ്ധത്തിൽ എന്നെ സഹായിക്കുവാനായി ദേവന്മാർ ഭൂമിയിൽ വാനരന്മാരായി പിറന്നുകൊള്ളട്ടെ. ദശരഥൻ എന്നെ യുവരാജാവായി അഭിഷേകം ചെയ്‌വാൻ പുറപ്പെടുന്നതിനെ മുടക്കുവാനായി ദുന്ദുഭി എന്ന അപ്സരസ്ത്രീ മന്ഥരയായും പിറന്നുകൊള്ളട്ടെ.